തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽപെട്ട് 300 പേരെ കാണാനില്ലെന്ന സർക്കാർ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കണക്ക് സർക്കാർ അംഗീകരിച്ചിട്ടില്ല. എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമം. കണ്ടെത്താനുള്ളത് 300 പേരെയെന്ന കണക്ക് ആരാണു തന്നതെന്നും മേഴ്സിക്കുട്ടിമ്മ ചോദിച്ചു.
ദുരന്തത്തിൽ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കണക്കെടുത്തിരുന്നത്. തിരുവനന്തപുരം- 172, കൊച്ചി– 32. എഫ്ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം - 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങള്‍.
എന്നാൽ മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്നാട്ടിൽ 14 പേരാണ് മരിച്ചത്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും സർക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.
ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്കയാണ്. ലത്തീൻ അതിരൂപതയുടെ ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മൽസ്യത്തൊഴിലാളികളെയാണു കാണാതായത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 പേർ മറ്റു പല സ്ഥലങ്ങളിൽനിന്നും പോയവരാണ്.