ഹൈദരാബാദ്∙ പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ് തന്നെ രണ്ടു തവണ ലോക്സഭ അംഗമാക്കാൻ സഹായിച്ചതെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ജനങ്ങള്‍ക്കിടയിൽ സ്വാധീനമുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ സ്വന്തം മുദ്ര പതിപ്പിക്കാൻ കഴിയില്ലെന്നും വരുൺ പറഞ്ഞു. ഹൈദരാബാദിൽ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.
എന്റെ പേരിലൊരു ഗാന്ധി ഇല്ലായിരുന്നെങ്കിൽ ഇത്ര ചെറുപ്പത്തിലേ ഞാൻ എംപിയാകുകയോ നിങ്ങളെന്നെ കേൾക്കുകയോ ചെയ്യുമായിരുന്നില്ല. വ്യക്തമായ പാരമ്പര്യമില്ലാത്തതിനാൽ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തിലെത്താതെ പോകുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ 25,000 രൂപ വായ്പയടയ്ക്കാൻ കഴിയാത്തതിനാൽ 14 ലക്ഷത്തോളം കർഷകരാണ് ജയിലിൽ അടയ്ക്കപ്പെടേണ്ടി വന്നിട്ടുള്ളത്. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആകുന്ന കാലം വന്നില്ലെങ്കിൽ ഒരിക്കലും നമ്മള്‍ സ്വപ്നം കാണുന്ന ഇന്ത്യ നടപ്പാകില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ എംപിയാണ് അദ്ദേഹം.