സഹാരൺപുർ∙ ഉത്തർപ്രദേശിലെ ഡിയോബാൻഡിൽ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയയാൾക്ക് ഗ്രാമീണരുടെ വക മർദ്ദനം. ഇയാളുടെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പ്രദേശത്തുകൂടി നടത്തുകയും ചെയ്തു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ ഏഴിനായിരുന്നു സംഭവം.
കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിലേക്കു പോയതായിരുന്നു പെൺകുട്ടി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹാസിംപുര ഗ്രാമത്തിലെ രവിയെന്നയാൾ അവിടെ വച്ചു കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി വിദ്യാസാഗർ മിശ്ര അറിയിച്ചു. മാനഭംഗത്തിനുശേഷം കല്യാണത്തിനെത്തുന്നവർക്കായി ഏർപ്പെടുത്തിയ ബസിൽ കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.
പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണു കുടുംബം സംഭവം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലാക്കിയ കുട്ടിയുടെ അവസ്ഥ മോശമായ നിലയിലുമാണെന്നും മിശ്ര വ്യക്തമാക്കി.
ഞായറാഴ്ചയാണ് രവിയെ ഗ്രാമീണരുടെ കൈവശം കിട്ടിയത്. മർദ്ദിച്ച് അവശനാക്കിയശേഷം ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.