കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ. അന്വേഷണ സംഘത്തിനു മുന്‍പാകെ നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി എന്നിവർ നൽകിയ മൊഴിയുടെ പകർപ്പ് ‘മനോരമ ന്യൂസിനു’ ലഭിച്ചു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങൾ ഇവരുടെയെല്ലാം മൊഴികളിലുണ്ട്. കാവ്യാമാധവന്റെ മൊഴിയിൽ പോലും നടിയുമായി വൈരാഗ്യത്തിനുള്ള സാധ്യതകൾ വ്യക്തമാക്കുന്നു.
മഞ്ജു വാര്യരുടെ നായകനാകുന്ന ചിത്രത്തിൽനിന്നു പിന്മാറണമെന്നു ദിലീപ് തന്നോടു പറയാതെ പറഞ്ഞതായാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ ‘ഹൗ ഓൾഡ് ആർ യു’ ആയിരുന്നു സിനിമ. ഒരു ദിവസം ഫോൺ ചെയ്തിരുന്നു. സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചു. സിനിമയിൽ നിന്നു താൻ പിന്മാറണമെന്നു തോന്നിപ്പിക്കും വിധമാണ് സംസാരിച്ചത്. എന്നാൽ ദിലീപ് നേരിട്ടു പറഞ്ഞില്ല. താൻ സ്വയം പിന്മാറുമെന്നു കരുതി. കസിൻസ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നൽകി.
അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്കായി പോയ സമയം കാവ്യയും ദിലീപും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് റിമി ടോമി മൊഴിയിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം റിമി കണ്ടതാണ്. ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനോടു പറഞ്ഞിരുന്നുവെന്നും റിമിയുടെ മൊഴിയിൽ പറയുന്നു.
നടിയോട് ദിലീപിനു വിരോധമുണ്ടായിരുന്നതായി മഞ്ജു വാരിയരും പറയുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നെ ആദ്യം അറിയിക്കുന്നത് ആക്രമിക്കപ്പെട്ട നടിയാണ്. അതുമായി ബന്ധപ്പെട്ട തെളിവു നൽകിയതും നടിയാണ്. എന്നാൽ ദിലീപിനോടു ചോദിച്ചപ്പോൾ ‘വിവരമില്ലാത്ത കുട്ടി’ പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നാണ് പറഞ്ഞതെന്നും മഞ്ജു മൊഴി നൽകി.