Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർകെ നഗർ തോൽവി: 3 മന്ത്രിമാർ യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി

dinakaran-OPS-EPS ടിടിവി ദിനകരൻ, ഒ.പനീർസെൽവം, എടപ്പാടി പളനിസാമി

ചെന്നൈ∙ ആർകെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പുറത്താക്കി. ആർകെ നഗർ തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ ചേർന്ന നേതൃയോഗത്തിലാണു തീരുമാനം. യോഗത്തിൽ നിന്ന് മൂന്നു മന്ത്രിമാർ വിട്ടു നിന്നതും വിഭാഗീയതയുടെ സൂചനകൾ നൽകുന്നു.

40,707 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദിനകരൻ ജയിച്ചത് അണ്ണാഡിഎംകെ ക്യാംപിനെ ഞെട്ടിച്ചിരുന്നു. മൂന്നു മാസത്തിനകം സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യൻ ഒ.പനീർസെൽവത്തിന്റെയും നേതൃത്വത്തിലുള്ള അടിയന്തരയോഗം.

പുറത്താക്കിയവരിൽ രണ്ടു പേർ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി.വെട്രിവേൽ, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെൽവൻ എന്നിവരെയാണു പുറത്താക്കിയത്. എന്നാൽ പുറത്താക്കിയവരെല്ലാം തന്നെ നേരത്തേ ദിനകരനു പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇരുവിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണയ്ക്കുന്ന പലരും ഇപ്പോഴും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്.

മധുര ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് ദിനകരനു വേണ്ടി പ്രചാരണത്തിനായി അണികൾ എത്തിയെന്ന വാർത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ പാർട്ടി നേതൃത്വത്തിനെതിരെയും നടപടിക്കു തീരുമാനമുണ്ട്.

ഡിഎംകെയുമായി ചേർന്നാണ് ദിനകരൻ പക്ഷം വിജയം വരിച്ചതെന്ന് ഇപിഎസ്–ഒപിഎസ് സഖ്യം വിമർശിച്ചു. തട്ടിപ്പിലൂടെ നേടിയ വിജയമാണിത്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുമെന്നും അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷം അറിയിച്ചു.