കൊച്ചി∙ പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിൽ തീ പിടിത്തം. ഇലക്ട്രാണിക് സാധനങ്ങൾ വിൽക്കുന്ന വ്യാപാര സമുച്ചയത്തിലാണ് ഉച്ചതിരിഞ്ഞ് നാലുമണിയോടെ തീ പിടിത്തമുണ്ടായത്. കടകളിലെ സാധനങ്ങളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളും കത്തിനശിച്ചു. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
ബഹുനില കെട്ടിടത്തിലെ താഴത്തെ നിലയിലെ കടകള്‍ക്കാണ് തീ പിടിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഏഴ് ബൈക്കുകള്‍ കത്തി നശിച്ചു. ആർക്കും പരുക്കില്ല. താഴത്തെ നിലയില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു തീ പിടിച്ചതാണ് അപകട കാരണം. തീ ആളിക്കത്തിയതോെട ആളുകളെ ഒഴിപ്പിച്ച് കടകൾ അടച്ചു.
അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പൊലീസും കടക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ശക്തിയായി പുക ഉയർന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഗ്നിശമനസേനയുടെ നാല് യൂണിറ്റുകൾ അര മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. ഇലക്ട്രോണിക്സ് കടകളിലെ മാലിന്യ നിർമാർജനത്തിനായി കോർപറേഷൻ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തതാണ് അപകടത്തിന് കാരണമെന്ന് സ്ഥലത്തെത്തിയ മേയർ സൗമിനി ജെയിൻ പറഞ്ഞു.