Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്: പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാൻ എൻഐഎ ഫ്രാൻസിലേക്ക്

NIA

ന്യൂഡൽഹി∙ ഭീകരരെ റിക്രൂട്ട് ചെയ്ത കേസിൽ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ മൊഴിയുടെ വിശദാംശങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ സംഘം വീണ്ടും ഫ്രാൻസിലേക്കു പോകും. പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യും. സുബഹാനിക്ക് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്നു കണ്ടെത്തിയിരുന്നു. അതോടൊപ്പം, ഫ്രഞ്ച് സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെയും ചോദ്യം ചെയ്യും. ഇതിനു കോടതിയുടെ അനുമതി തേടാൻ നടപടി തുടങ്ങി. 2015ലെ പാരിസ് ആക്രമണക്കേസിലെ അന്വേഷണത്തോടു സഹകരിക്കാനുള്ള ഫ്രഞ്ച് അന്വേഷണ ഏജൻസിയുടെ ക്ഷണം സ്വീകരിച്ച് എൻഐഎയുടെ മലയാളി എസ്പി എ.പി. ഷൗക്കത്തലി അടങ്ങുന്ന സംഘം ഏപ്രിലിൽ പാരിസിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡൽഹിയിലെത്തി എൻഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണു പാരിസ് ആക്രമണക്കേസിൽ സംയുക്ത അന്വേഷണത്തിനായി എൻഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്.

കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം നടത്താൻ ഒത്തുചേർന്ന സംഘത്തിലുണ്ടായിരുന്ന സുബഹാനിയെ എൻഐഎ അറസ്റ്റു ചെയ്തതോടെയാണ് ഇവരുടെ സംഘത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്. സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങൾ അറിയാമെന്ന് എൻഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ സുബഹാനി തിരിച്ചറിഞ്ഞിരുന്നു.

ഇറാഖിലെത്തിയ സുബഹാനിക്ക് ഐഎസ് ക്യാംപിൽ പരിശീലനം ലഭിച്ചതു പാരിസ് ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്കൊപ്പമായിരുന്നു. 2015 നവംബറിലാണു 150 പേർ മരിച്ച ഭീകരാക്രമണം പാരിസിലുണ്ടായത്. തിയറ്ററിൽ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നൽകിയ അബ്ദുൽ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാൻഡർ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.

രാജ്യാന്തര ഭീകര സംഘടനയുടെ ഭാഗമാവാൻ സുബഹാനി ചെന്നൈയിൽനിന്നു തുർക്കിയിലെ ഇസ്താംബൂളിലാണ് ആദ്യം എത്തിയത്. പിന്നീടു പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സ്വദേശികളായ ഭീകരർക്കൊപ്പം ഇറാഖിലേക്കു പോയി. ഈ സമയത്താണു സുബഹാനി ഭീകരരായ അബ്ദുൽ ഹമീദ് അബൗദ്, സലാഹ് അബ്ദുസലാം എന്നിവരെ സന്ദർശിച്ചത്. ഹമീദ് അബൗദ് പാരിസിലെ തിയറ്ററിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടു. അബ്ദുസലാം ഇപ്പോൾ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലാണ്.