തിരുവനന്തപുരം∙ പേരൂർക്കട അമ്പലമുക്കിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംശയത്തെത്തുടർന്നു മകൻ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ൻ റെസിഡന്റ്സ് അസോസിയേഷൻ ബി – 11, ടിസി 21സ 210 ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
വിദേശത്തായിരുന്ന അശോകനും മകളും മരുമകനും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം കടയ്ക്കൽ സ്വദേശിയായ ദീപ എൽഐസി ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം. സംഭവദിവസം അമ്മയുമായി അക്ഷയ് വഴക്കിട്ടിരുന്നു. തനിക്കു കയ്യബദ്ധം പറ്റിയെന്ന തരത്തിലുള്ള സന്ദേശം അന്നുതന്നെ അക്ഷയ് സഹോദരിക്ക് അയച്ചതായി പൊലീസിനു വിവരം കിട്ടിയിരുന്നു.