ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തിന്റെ പരാജയമാണ് വെളിവാക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ദേശവിരുദ്ധ ശക്തികൾക്ക് ഇന്ത്യയെ തെല്ലും പേടിയില്ലെന്നതിന്റെ അടയാളമാണ് ഈ ആക്രമണമെന്നും കോൺഗ്രസ് വക്താവ് സുഷ്മിത ദേവ് ചൂണ്ടിക്കാട്ടി.
ഇന്ത്യ സുശക്തമായ രാജ്യമാണെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ മോദി പ്രസംഗിച്ചു നടന്നത്. എന്നാൽ, തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ ജീവൻ നഷ്ടമാകുന്ന സൈനികരുടെ എണ്ണമാകട്ടെ അടിക്കടി കൂടിക്കൊണ്ടുമിരിക്കുന്നു. നരേന്ദ്ര മോദിയുടെ വിദേശനയം തികഞ്ഞ പരാജയമാണെന്നതിന്റെ അടയാളമാണിത് – സുഷ്മിത ദേവ് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യസുരക്ഷയ്ക്കായി മോദി സ്വീകരിക്കുന്ന ഏതു നടപടിയെയും കോൺഗ്രസ് അകമഴിഞ്ഞു പിന്തുണയ്ക്കുമെന്നും അവർ വ്യക്തമാക്കി.
പുൽവാമ ജില്ലയിലെ ലെത്പോറയിൽ സിആർപിഎഫ് ക്യാംപിനുനേരെ ഞായറാഴ്ച പുലർച്ചെ നടന്ന ചാവേർ ആക്രമണത്തിൽ നാലു ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. മൂന്നു സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ വിമർശനം. ആക്രമണം നടത്തിയ രണ്ടു ഭീകരരെയും സൈന്യം വധിച്ചു. സിആർപിഎഫിന്റെ 185–ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്.