കോഴിക്കോട്∙ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കും കോൺഗ്രസിനുമെതിരെ ഒരേ നയമാണ് സിപിഎമ്മിന്. നയം നോക്കിയാവണം പിന്തുണയും ബദലും നിശ്ചയിക്കുക. എന്നാൽ മതേതരത്വത്തെ സംരക്ഷിക്കാൻ വർഗീയതയെ എതിർക്കുന്നവരുടെ പൊതുവേദി വേണമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിക്കു ബദലാകാൻ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി. ശത്രുപക്ഷത്തുള്ളവരെ ക്ഷമാപൂർവം ഇടതുപക്ഷത്തേയ്ക്ക് ആകർഷിക്കണം. രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന്റെ നയങ്ങളിൽ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.