Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെറിന്റെ ദുരൂഹമരണം ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമ’ത്തെ തുടർന്നെന്ന്

Sherin Mathews

ഹൂസ്റ്റൻ ∙ യുഎസിലെ മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്. ഷെറിന്‍റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധർ പുറത്തുവിട്ടിരുന്നില്ല. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.

റിച്ചാർഡ്സനിലെ വസതിയിൽനിന്നു കാണാതായെന്നു വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. പാലു കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തു നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‍ലി പൊലീസിനോട് പറഞ്ഞത്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

സംഭവത്തിൽ വെസ്‍ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തിൽ ഒടിവുകളും മുറിവുകൾ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയിൽ ചുമത്തിയത്. ഫോണ്‍ റെക്കോർഡുകളും റസ്റ്ററന്‍റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.

കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്‍റെ മരണത്തിനു ശേഷം ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ സർവീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവർ ദത്തെടുത്തത്.

related stories