ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകൾക്ക് ‘ഇന്ത്യയുടെ ഭാഷ’യെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാനിസ്ഥാനിൽ നേരിട്ട പരാജയത്തിനു തങ്ങളെ ബലിയാടാക്കുകയാണ് യുഎസെന്നും ആസിഫ് ആരോപിച്ചു.
പാക്കിസ്ഥാനു ദോഷകരമായ സാഹചര്യമുണ്ടാക്കുന്നതിനാണു യുഎസിന്റെ ശ്രമം. ഏതുസമയത്തും അവരുമായി ചർച്ച നടത്താൻ തയാറാണ്. യുഎസിന്റെ പുതിയ നിലപാടുകളെക്കുറിച്ചു ചർച്ച ചെയ്ത ദേശീയ സുരക്ഷാ കമ്മിറ്റിക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
പാക്കിസ്ഥാന്റെ അന്തസ്സ് നിലനിർത്തി മാത്രമേ യുഎസുമായി ഇടപെടൂവെന്ന് പാക്കിസ്ഥാൻ അസംബ്ലി സ്പീക്കർ അയാസ് സാദിഖ് പറഞ്ഞു. അയാസ് സാദിഖിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ കമ്മിറ്റി യോഗം.