Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെഫിൻ ജഹാന് കുരുക്കിട്ട് എൻഐഎ; കനകമലക്കേസ് പ്രതികളെ ചോദ്യം ചെയ്യും

shafin-jahan ഷെഫിൻ ജഹാൻ

കൊച്ചി ∙ ഹാദിയ കേസിന്‍റെ ഭാഗമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെയും എൻഐഎ ചോദ്യം ചെയ്യും. ടി.മൻസീത്, ഷഫ്‌വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

തിങ്കളാഴ്ച വിയ്യൂർ ജയിലിൽ ഇവരെ ചോദ്യം ചെയ്യാൻ എൻഐഎയ്ക്ക് കോടതി അനുമതി നല്‍കി. മൻസീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ ഷെഫിൻ ജഹാൻ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുൻപരിചയമുണ്ടായിരുന്നു എന്നാണ് വിവരം.

രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധമുള്ളവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ മൻസീദ് (ഒമർ അൽ ഹിന്ദി), സജീർ, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ സ്വദേശി അബ് ബഷീർ (റാഷിദ്), കുറ്റ്യാടി സ്വദേശികളായ റംഷാദ് നാങ്കീലൻ (ആമു), എൻ.കെ. ജാസിം, തിരൂ‍ർ സ്വദേശി സാഫ്‌വാൻ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ എന്നിവർക്കെതിരെയാണു കുറ്റപത്രം.

കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടർന്നു 2016 ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തി. ഇതിനു പുറമെ, ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും ഇവർ ലക്ഷ്യമിട്ടിരുന്നു.

related stories