Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പറ്റില്ല; പാക്കിസ്ഥാനെതിരെ ‘പുതിയ വഴിയിൽ’ നീങ്ങാൻ ട്രംപ് ഭരണകൂടം

Donald Trump

വാഷിങ്ടൻ∙ ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാനെതിരെ ‘പുതിയ വഴിയിൽ’ നീങ്ങാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. കാലങ്ങളായി തുടരുന്ന തന്ത്രപരമായ ക്ഷമയും മറ്റും ഇനി പാക്കിസ്ഥാന്റെ അടുത്തെടുത്തിട്ടു കാര്യമില്ലെന്നു വിലയിരുത്തിയാണു പുതിയ നീക്കവുമായി യുഎസ് എത്തിയിരിക്കുന്നത്. ഇതുവഴി ഭീകരർക്കു സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറുന്ന സാഹചര്യം ഒഴിവാക്കുകയും യുഎസിനും അവരുടെ സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കുകയുമാണു ലക്ഷ്യമിടുന്നത്, ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യുഎസ് ഭരണകൂടം എടുത്ത പല വിജയകരമായ നയങ്ങളും പാക്കിസ്ഥാന്റെ കാര്യത്തിൽ ഫലപ്രദമായില്ല. പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഭീകരർക്കു സുരക്ഷിത താവളം ആകുന്നത് അനുവദിക്കാനാകില്ല. മേഖലയുടെ സ്ഥിരതയെ ആണ് ഇതു ബാധിക്കുക. ആഗോള തലത്തിൽ ഭീകരപ്രവർത്തനത്തിന് ഇതു പ്രോത്സാഹനമാകുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഭരണകൂടങ്ങൾ തന്ത്രപരമായ ക്ഷമ എന്ന നയം സ്വീകരിക്കുകയും ഭീകരരെ തുരത്താൻ പാക്കിസ്ഥാന് ബില്യൺ കണക്കിനു പണം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫലപ്രദമായില്ല. പാക്കിസ്ഥാനിൽ ഭീകരർ സ്വതന്ത്രമായി വിഹരിക്കുകയാണ് ഉണ്ടായത്. മാത്രമല്ല, ഭീകര സംഘടനകളും ഭരണകൂടവും തമ്മിൽ ശക്തമായ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി പുതിയ നയങ്ങൾ സ്വീകരിക്കേണ്ട സമയമായെന്നാണു യുഎസ് ഭരണകൂടം വിശ്വസിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ പുരോഗതിയുണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിന് ഇത്തരം ഭീകര സങ്കേതങ്ങൾ ഭീഷണിയാണ്. അഫ്ഗാനിസ്ഥാനിൽ സ്ഥിരതയുണ്ടാക്കണമെന്ന കാര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.

ട്രംപിന്റെ തെക്കൻ ഏഷ്യൻ നയതന്ത്രത്തെക്കുറിച്ചും ഉദ്യോഗസ്ഥൻ സംസാരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ആശങ്കകൾ കുറയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ കണ്ണിലൂടെയല്ല പാക്കിസ്ഥാനെ കാണുന്നത്. മേഖലയെ മൊത്തമായി നോക്കിക്കാണുകയും യുഎസിന്റെ ഭാവി ഭദ്രമാക്കുകയുമാണ് ഞങ്ങളുടെ ശ്രദ്ധ, അദ്ദേഹം വ്യക്തമാക്കി.