Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴര ലക്ഷം ഇന്ത്യക്കാർക്ക് ആശ്വാസം; എച്ച്–1 ബി വീസയിൽ മാറ്റമില്ലെന്ന് യുഎസ്

us-visa

വാഷിങ്ടൻ∙ യുഎസിലെ ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് അധികൃതർ. യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസാണ് (യുഎസ്‌സിഐഎസ്) ഇക്കാര്യം അറിയിച്ചത്. നയം മാറ്റം യാഥാർഥ്യമായാൽ യുഎസ് വിടേണ്ടിവരുമെന്ന ഭീഷണിയിൽ കഴിഞ്ഞിരുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.

എച്ച്–1ബി വീസയിൽ യുഎസിൽ കഴിയുന്നവരെ രാജ്യം വിടാൻ നിർബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. അതേസമയം, യുഎസിലെ ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയം യാഥാർഥ്യമാക്കുന്നതിന് മറ്റു ചില പരിഷ്കാരങ്ങൾ പരിഗണനയിലുണ്ടെന്നും യുഎസ്‌സിഐഎസിന്റെ മാധ്യമ വിഭാഗം തലവൻ ജൊനാഥൻ വിതിങ്ടൻ വ്യക്തമാക്കി.

മൂന്നു വർഷത്തെ എച്ച്–1ബി വീസയിൽ ജോലി ചെയ്യുന്നവർക്കു കാലാവധിക്കുശേഷം മൂന്നു വർഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡിന് ഇതിനകം അപേക്ഷ നൽകിയാൽ, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസിൽ തുടരാം. ഈ വ്യവസ്ഥയിൽ ഭേദഗതി വരുത്തി, വീസ പുതുക്കി നൽകുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വിവേചനാധികാരങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശമെന്നായിരുന്നു റിപ്പോർട്ട്.

ഗ്രീൻകാർഡിന് ഓരോ രാജ്യങ്ങൾക്കും പ്രതിവർഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ അപേക്ഷകരുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇതു വർഷങ്ങൾ നീണ്ടുപോയേക്കാം. അതുവരെ വീസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കിൽ യുഎസിലുള്ള ഒട്ടേറെ ഇന്ത്യക്കാർ തിരിച്ചുപോരേണ്ടി വരുമെന്നായിരുന്നു നിഗമനം. ഇതോടെയാണ് യുഎസിലെ ഇന്ത്യക്കാരുടെ ഭാവി ചോദ്യചിഹ്നമായത്.