ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ ഇന്ത്യൻ ടെലിവിഷൻ ചാനലിന്റെ ബ്യൂറോ ചീഫിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാക്ക് സൈന്യത്തിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന താഹ സിദ്ദിഖിയെന്ന മാധ്യമപ്രവർത്തകനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സിദ്ദിഖി തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
2014ൽ ഫ്രാൻസിലെ പ്രധാന മാധ്യമ അവാർഡായ ആൽബർട്ട് ലോണ്ടേഴ്സ് പുരസ്കാരം സിദ്ദിഖി നേടിയിരുന്നു. റാവൽപിണ്ടി വിമാനത്താവളത്തിലേക്കു പോകുന്ന വഴിക്ക് തന്നെ ഒരു സംഘമാളുകൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ചെറിയ ഏറ്റുമുട്ടലിനു ശേഷം താൻ രക്ഷപെടുകയായിരുന്നുവെന്നും സിദ്ദിഖി ട്വിറ്ററിൽ കുറിച്ചു.
പാക്കിസ്ഥാന്റെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ തന്നെ അധികൃതർ ഉപദ്രവിക്കുന്നതായി സിദ്ദിഖി നേരത്തെ പരാതിപ്പെട്ടിരുന്നു. അതേസമയം, സിദ്ദിഖിക്കെതിരെയുണ്ടായ ആക്രമണത്തിൽ മനുഷ്യാവകാശ സംഘടനകളും മാധ്യമസംഘടനകളും പ്രതിഷേധമറിയിച്ചു. മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ ഏറ്റവും മോശം സാഹചര്യം നിലനിൽക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.