പാലക്കാട് ∙ തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ വി.ടി ബൽറാം എംഎൽഎയെ തടയാൻ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. സിപിഎം പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബൽറാമിനു സംരക്ഷണം നൽകാനെത്തിയ യുഡിഎഫ് പ്രവർത്തകരും സിപിഎം പ്രവർത്തകരെ നേരിടാൻ രംഗത്തിറങ്ങി.
ആക്രമണത്തിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. എകെജി വിവാദത്തിനുശേഷം വി.ടി. ബല്‍റാം എംഎല്‍എ പങ്കെടുത്ത ആദ്യ പൊതുപരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസുകാർക്കടക്കം നിരവധിപ്പേർക്കു പരുക്കേറ്റിട്ടുണ്ട്.
എകെജി– സുശീല പ്രണയത്തെപ്പറ്റിയുള്ള ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റാണ് വിവാദമായത്. ബൽറാമിനെതിരെ സമൂഹമാധ്യമത്തിലും പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. എംഎൽഎയെ ബഹിഷ്കരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോൺഗ്രസ് നേതൃത്വം ബൽറാമിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. എന്നാൽ കെ.എം.ഷാജി എംഎൽഎ, കെ.സുധാകരൻ, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രൻ തുടങ്ങിയവർ ബൽറാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.