Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിന്റെ പ്രതിരോധം നിലനിൽപ്പിന്; ചൈനയെ ആക്രമിക്കുന്നു: കോടിയേരി

Kim-Jong-Un-Kodiyeri-Balakrishnan കിം ജോങ് ഉൻ, കോടിയേരി ബാലകൃഷ്ണൻ. ചിത്രം: ഫെയ്സ്ബുക്

കായംകുളം∙ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി വർധിപ്പിക്കുന്നതെന്നു കോടിയേരി പറഞ്ഞു. ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ, മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് അഭിപ്രായപ്പെട്ടിരുന്നു. കിം ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാർട്ടി സമ്മേളന പ്രചാരണ ബോർഡുകളിൽ ഇടം പിടിച്ചത് വിവാദമായിരുന്നു. തുടർന്നായിരുന്നു പിണറായിയുടെ ന്യായീകരണം. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിലാകുന്നില്ല. ഇക്കാര്യത്തിൽ കുറെക്കൂടി നല്ല സമീപനം ഇപ്പോൾ ഉയർന്നുവന്നുിട്ടുണ്ട്. ഉത്തര കൊറിയ കടുത്ത അമേരിക്കൻ വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇക്കാര്യത്തിൽ അമേരിക്കയുടെ സമ്മർദങ്ങളെ നല്ല രീതിയിൽ ചെറുത്തുനിൽക്കാൻ ഉത്തര കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. 

കോടിയേരിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ: 

മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാൽ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കി. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ ഒരുങ്ങുന്നു. ചൈനയ്ക്കെതിരെ ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടൽ വർധിച്ചു വരികയാണ്.

തെക്കൻ കൊറിയയെ ആയുധവൽക്കരിച്ച് വടക്കൻ കൊറിയയെ ഇല്ലാതാക്കാനാണു അമേരിക്കയുടെ ശ്രമം. ഇതിനെ പ്രതിരോധിക്കാനുള്ള ബാധ്യത വടക്കൻ കൊറിയയ്ക്കുണ്ട്. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വളർച്ച നേടാനുള്ള ശ്രമത്തെ സൈനിക കേന്ദ്രീകരണം നടത്തി അമേരിക്ക എതിർക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് വടക്കൻ കൊറിയ സൈനിക ശക്തി വർധിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണു ക്ഷേമ പദ്ധതികൾക്കുള്ള പണം അവർ സൈനിക വികസനത്തിന് വിനിയോഗിക്കുന്നത്.