ഹൂസ്റ്റൺ∙ വളർത്തുമകൾ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നുള്ള വിവരങ്ങൾ വച്ചാണു കുറ്റം ചാർത്തിയിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഫെയ്ത് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെസ്‌ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകൾ ഇപ്പോൾ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തേക്കേ കോടതി വാദം കേൾക്കൂ. വെസ്‌ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.
റിച്ചാർഡ്സനിലെ വസതിയിൽനിന്നു 2017 ഒക്ടോബർ ഏഴിനു കാണാതായെന്നു വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിർത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനു നൽകിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും.