ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം ഗുരുതരമെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ. ക്രമവിരുദ്ധമായി ജൂനിയർ അഭിഭാഷകരെ ഉൾപ്പെടുത്തിയത് അന്വേഷിക്കണം. പരസ്യപ്രതികരണം വന്നതോടെ കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ജുഡീഷ്യറി പ്രതിസന്ധി പരിഹരിക്കണമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
സുപ്രീംകോടതിയുടെ വിഷയത്തിൽ ആരും ഇടപെടേണ്ടതില്ല. അത്യാവശ്യ കേസുകളുടെ സ്ഥിതി എന്താണെന്ന് അറിയേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയേയും ജനാധിപത്യത്തെയും കരുതുന്നവർ അവരുടെ ശബ്ദമുയർത്തണമെന്നും സിൻഹ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയിലെ നടപടികൾക്കെതിരെ മുതിർന്ന നാലു ജഡ്ജിമാർ രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസിന്റെ നിലപാടുകളും തീരുമാനങ്ങളും ശരിയല്ലെന്ന തുറന്ന വിമർശനമാണ് അവർ ഉന്നയിച്ചത്. പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്. ഇക്കാര്യത്തിൽ നാലുപേരും ചേർന്നു രണ്ടുമാസം മുൻപു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാർ പരസ്യപ്പെടുത്തി.