ന്യൂഡൽഹി ∙ ആറു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ത്യയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് നെതന്യാഹുവിനെയും ഭാര്യ സാറയെയും സ്വീകരിച്ചത്. 1992 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003 ൽ സന്ദർശനം നടത്തിയ ഏരിയൽ ഷാരോണാണ് മുൻപ് ഇന്ത്യയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി.
ഡൽഹിയിലെത്തിയ നെതന്യാഹു രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. ഇന്ത്യ-ഇസ്രയേലി സിഇഒ ഫോറത്തിലും നെതന്യാഹു പങ്കെടുക്കും.
കടല്‍ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാല്‍ മൊബൈല്‍ എന്ന വാഹനമാണ് നെതന്യാഹു നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുക. ഗുജറാത്തിലെ വദ്രാദിലെ മികവിന്‍റെ കേന്ദ്രം ഇന്ത്യ, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കും.