തിരുവനന്തപുരം ∙ ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ അഡ്വ. എസ്. സുരേഷാണ് കോടിയേരിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്.
യുഎസ്-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിനു ശേഷം നടത്തിയ ഈ പ്രസ്താവന രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ നീക്കമാണ്. രാജ്യത്തിന് തുരങ്കം വെക്കുന്ന ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയിൽ പറയുന്നു.
ഇതിനു സിപിഎമ്മിന് ചൈനയിൽനിന്ന് സഹായം കിട്ടുന്നുണ്ടോയെന്ന് ബിജെപിക്ക് സംശയമുണ്ട്. ആഭ്യന്തരമന്ത്രി, എംഎൽഎ എന്നീ ഭരണഘടനാ പദവികൾ വഹിച്ചിരുന്നയാൾ നടത്തിയ പ്രസ്താവന എന്ന നിലയിൽ ഇത് അതീവ ഗുരുതരമാണ്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും ഡിജിപിയെ സന്ദർശിച്ച് നേരിട്ട് കൈമാറിയ പരാതിയിൽ അദ്ദേഹം ആരോപിച്ചു.