ന്യൂഡൽഹി ∙ എയർലൈനുകളുടെ മാതൃകയിൽ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന സമ്പ്രദായം സ്വീകരിക്കാൻ റെയിൽവേ ബോർഡ് നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തു. കാലേകൂട്ടി ടിക്കറ്റെടുക്കുന്നവർക്കു വൻ ഇളവുകൾ എയർലൈനുകൾ നൽകാറുണ്ട്.
നിലവിലുള്ള ‘ഫ്ലെക്സി’നിരക്കുകളെക്കുറിച്ചു വ്യാപക പരാതിയുള്ള സാഹചര്യത്തിലാണു കൂടുതൽ സമഗ്രമായ പുതിയ നിർദേശങ്ങൾ. സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ഫ്ലെക്സി നിരക്കു തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ശീതകാല സമ്മേളനത്തിൽ റെയിൽവേ മന്ത്രി പിയുഷ് ഗോയൽ, കെ.സി. വേണുഗോപാൽ എംപിയുടെ ചോദ്യത്തിനു മറുപടി നൽകിയിരുന്നു.
ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്കു നിർണയിക്കുന്ന സമ്പ്രദായമാണു സമിതി നിർദേശിക്കുന്നത്. 20 മുതൽ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക.
ചാർട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകൾക്കും ഇളവു കിട്ടും. എന്നാൽ ലോവർ ബർത്ത് ആവശ്യപ്പെടുന്നവരിൽ നിന്നു കൂടുതൽ പണം വാങ്ങാം.
വരുമാനം വർധിപ്പിക്കുന്നതിനുള്ള മറ്റു ചില നിർദേശങ്ങൾ:
∙ സൗകര്യപ്രദമായ സമയങ്ങളിൽ ലക്ഷ്യത്തിലെത്തുന്ന ട്രെയിനുകളിൽ കൂടുതൽ നിരക്ക്
∙ പ്രാദേശിക താൽപര്യങ്ങൾ അടിസ്ഥാനമാക്കി റെയിൽവേ സോണുകൾക്ക് ഉയർന്ന നിരക്കു നിശ്ചയിക്കാൻ അധികാരം
∙ ഉത്സവകാലത്തു നിരക്കു കൂട്ടുക, അല്ലാത്തപ്പോൾ കുറയ്ക്കുക
∙ രാത്രിയോടുന്ന ട്രെയിനുകൾക്കും പാൻട്രി കാർ ഉള്ളവയ്ക്കും കൂടിയ നിരക്ക്
നിതി ആയോഗ് ഉപദേഷ്ടാവ് രവീന്ദർ ഗോയൽ, എയർ ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടർ (റവന്യു മാനേജ്മെന്റ്) മീനാക്ഷി മാലിക്, പ്രഫ. എസ്. ശ്രീറാം തുടങ്ങിയവരും റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായിരുന്നു സമിതി.