Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് ഇനി ആശ്രയം രാഷ്ട്രപതി; നേരി‍ൽക്കാണും

Kejriwal-Ramnath ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയ 20 എഎപി എംഎൽഎമാരുടെ ഭാഗം കേൾക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് ആംആദ്മി പാർട്ടിയുടെ അഭ്യർഥന. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഈ ആവശ്യവുമായി രാഷ്ട്രപതിയെ കാണുമെന്ന് എഎപി നേതാവും ‍ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇരട്ട പ്രതിഫലം പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേൾക്കാൻ തിരഞ്ഞടുപ്പു കമ്മിഷൻ തയാറായില്ലെന്ന പരാതിയുയർത്തിയതിനു പിന്നാലെയാണ് ഇതേ ആവശ്യവുമായി എഎപി എംഎൽഎമാർ രാഷ്ട്രപതിക്കു മുന്നിലെത്തുന്നത്. എഎപി സർക്കാർ ഡൽഹിയിൽ ചെയ്യുന്ന സത്യസന്ധമായ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ തങ്ങളെ നോട്ടമിട്ടിരിക്കുകയാണെന്നും സിസോദിയ ആരോപിച്ചു.

20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാർശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചുകഴിഞ്ഞ സാഹചര്യത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ നിലപാടാകും ഇനി നിർണായകമെന്ന് മനസ്സിലാക്കിയാണ് എഎപിയുടെ നീക്കം. സുപ്രീംകോടതി വിഷയം പരിഗണിക്കും മുന്‍പ്, കമ്മിഷന്റെ നടപടി രാഷ്ട്രപതി ശരിവച്ചാല്‍ എംഎല്‍എമാര്‍ക്കത് കനത്ത തിരിച്ചടിയാകും. അതേസമയം, പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സംഭവത്തില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ നീക്കം.

എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എപ്പോള്‍, എന്ത് തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം. സാധാരണഗതിയില്‍ ഭരണഘടനാ സ്ഥാപനത്തിന്‍റെ തീരുമാനത്തിന്‍മേല്‍ നിയമോപദേശം തേടി ഉടന്‍ തീരുമാനമെടുക്കുന്നതാണ് രീതി. അതേസമയം, ഈ വിഷയത്തിൽ ഉടൻതന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് എഎപിയുടെ നീക്കം. വാരാന്ത്യ അവധി കഴിഞ്ഞ് സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും മുന്‍പ്, കമ്മിഷന്‍ നടപടി രാഷ്ട്രപതി ശരിവച്ചാല്‍ അത് എംഎല്‍എമാര്‍ക്ക് കനത്ത തിരിച്ചടിയാകും.

അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടിക്ക് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യേണ്ടിവരും. രാഷ്ട്രപതിയുടെ തീരുമാനത്തിന്‍മേല്‍ സുപ്രീംകോടതി പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. സുപ്രീംകോടതിയില്‍ നിന്ന് തീരുമാനം വൈകിയാല്‍ രാഷ്ട്രപതിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാം.

സര്‍ക്കാരിനെ താഴെയിറക്കില്ലെങ്കിലും അത് ആംആദ്മി പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുമെന്നുറപ്പ്. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും കടന്നാക്രമണത്തെ ചെറുക്കാന്‍ ഇതുവരെയുള്ള പോരാട്ടം പോരെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മാത്രമല്ല, ഇരു പാർട്ടികളും ഉപതിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, അയോഗ്യരാക്കപ്പെട്ട 20 എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ വിശദീകരണയോഗം സംഘടിപ്പിക്കാനാണ് കേജ്‌രിവാളിന്റെ നീക്കം. അതേസമയം, കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് ആറ് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച തുടർവാദം കേള്‍ക്കും.