Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ നടുക്കി ഉത്തർപ്രദേശിൽ കൂട്ടമാനഭംഗം; ഇരയായത് ഗർഭിണി

Rape-Representative-Image Representative Image

ലക്നൗ ∙ രാജ്യത്തെ നടുക്കി ഉത്തർപ്രദേശിൽ 32 വയസ്സുകാരിയായ ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവം ഇന്നു രാവിലെയാണു പൊലീസ് പുറത്തുവിട്ടത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി യുവതി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പുറത്തിറങ്ങിയ യുവതിയെ പിടികൂടിയ സംഘം ഇവരുടെ കൈകാലുകൾ ബന്ധിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷമാണു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതെന്നു പൊലീസ് വ്യക്തമാക്കി. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ വനത്തിൽ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയത്.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടുകാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. വിദഗ്ധ ചികിൽസയ്ക്കായി ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റിയ യുവതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.