കണ്ണൂർ∙ ആർഎസ്എസ്, എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായ ശ്യാമപ്രസാദിന്റെ (24) കൊലപാതകത്തിൽ പ്രതിഷേധിച്ച് 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. തങ്ങളുടെ മൂന്നാമത്തെ പ്രവർത്തകനെയാണു പോപുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തുന്നതെന്നും കേസ് എൻഐഎ ഏറ്റെടുക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു.
കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 20, 21 തീയതികളിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ അറിയിച്ചു. ആർഎസ്എസ് കണ്ണവം പതിനേഴാം മൈൽ ശാഖ മുഖ്യശിക്ഷകായ ശ്യാമിനെ കാറിലെത്തിയ മുഖംമൂടി സംഘം നടുറോഡിൽ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ നടത്തിയിരുന്നു.