ന്യൂഡൽഹി ∙ ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാന്‍ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യപ്രശ്നമാണ്. കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാന്‍ ബിനോയ് കോടിയേരി തന്നെയാണു ശ്രമിക്കേണ്ടതെന്നും എസ്.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
അതേസമയം, ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിയേയോ കോടിയേരിയെയോ വഴിച്ചിഴയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. അതിനിടെ, ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാർത്തകൾ വിലക്കിയതിനെതിരെ യുഎഇ പൗരൻ മർസൂഖി ഹൈക്കോടതിയെ സമീപിക്കും.
സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ജാസ് ടൂറിസത്തിന്റെ പരാതിയിൽ യുഎഇയാണു ബിനോയിക്കു വിലക്കേർപ്പെടുത്തിയത്. ബിനോയിയുടെ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരിൽ ദുബായിൽ സിവിൽ കേസെടുത്തത്.