ചെന്നൈ∙ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ബെംഗളൂരു എഫ്സിക്ക് ജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ചൈന്നൈയിനെ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ് ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പാണ് ബെംഗളൂരുവിന്റെ ഗോൾവേട്ടയ്ക്കു തുടക്കം കുറിച്ചത്. എന്നാൽ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ (33-ാം മിനിറ്റില്‍) ചൈന്നൈയിൻ സമനില കണ്ടെത്തി. മൽസരം 63–ാം മിനിട്ടിലേക്കു കടന്നതോടെ മിക്കുവിന്റെ ഗോളിൽ ബെംഗളൂരു മുന്നിലെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടി ഗോൾ ബെംഗളൂരുവിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
71-ാം മിനിറ്റില്‍ ഹെന്‍റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍റ്റിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബെംഗളൂരു ഗോളി രക്ഷപ്പെടുത്തി. ബെംഗളുരുവിന്റെ മിഡ്‌ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച്.