ലണ്ടൻ∙ ആതുരസേവന രംഗത്തു ലോകത്തിനു തന്നെ മാതൃകയായ ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) പ്രവർത്തനം ഫലപ്രദമല്ലെന്നും എൻഎച്ച്എസ് തകരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. പുതിയ ആരോഗ്യ പദ്ധതിക്കായുള്ള ഡെമോക്രാറ്റുകളുടെ ആവശ്യത്തോടു പ്രതികരിക്കവേയാണു ബ്രിട്ടനിലെ ആരോഗ്യരക്ഷാ സംവിധാനം പരാജയമാണെന്നും തകർച്ചയിലാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. എൻഎച്ച്എസ്സിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം ലണ്ടനിൽ ആയിരങ്ങൾ അണിനിരന്നു നടത്തിയ പ്രകടനവും ഇതിന് ഉദാഹരണമായി ട്രംപ് തന്റെ ട്വീറ്റിൽ വിശദീകരിച്ചു.
എന്നാൽ പ്രസിഡന്റിന്റെ പരാമർശങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിക്കളഞ്ഞു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ പ്രധാനമന്ത്രിയും സർക്കാരും അഭിമാനം കൊള്ളുന്നു എന്നായിരുന്നു പ്രസിഡന്റിന്റെ പരാമർശത്തോടുള്ള ഡൗണിങ് സ്ട്രീറ്റിന്റെ പ്രതികരണം.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമായി ബ്രിട്ടനിലെ എൻഎച്ച്എസ്സിനെ ലോകാരോഗ്യ സംഘടന അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയുള്ള പ്രസിഡന്റിന്റെ അനാവശ്യ പരാമർശത്തെ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉൾപ്പെടെയുള്ള നേതാക്കളും നിശിതമായി വിമർശിച്ചു.