മൂന്നാർ∙ രണ്ടു മാസമായി തുടരുന്ന മഞ്ഞുവീഴ്ചയിൽ മൂന്നാർ മേഖലയിൽ തേയിലത്തോട്ടങ്ങൾക്കു കനത്ത നാശം. തേയിലക്കൊളുന്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ പുലർച്ചെ വെയിലേൽക്കുന്നതോടെ ഇലകൾ വാടിക്കരിഞ്ഞാണു നാശം സംഭവിക്കുന്നത്.
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിക്കു മാത്രം 750 ഹെക്ടറിലെ തേയിലയാണു രണ്ടു മാസത്തിനിടെ കരിഞ്ഞുണങ്ങി പൂർണമായി നശിച്ചത്. 6.30 ലക്ഷം കിലോ തേയില ഉൽപ്പാദിപ്പിക്കാൻ കഴിയുമായിരുന്ന 24 ലക്ഷം കിലോ കൊളുന്തിലയാണു കരിഞ്ഞുണങ്ങി ഉപയോഗശൂന്യമായത്. 75 കോടിയോളം രൂപയാണു നഷ്ടം.
കഴിഞ്ഞ മൂന്നിനാണ് അവസാനമായി ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലക്ഷ്മി, സെവൻമല എസ്റ്റേറ്റുകളിൽ പൂജ്യത്തിനും താഴെ മൈനസ് ഒന്നു ഡിഗ്രിയാണ് അന്നു രേഖപ്പെടുത്തിയത്. ഗുഡാർവിളൈ, നല്ലതണ്ണി എസ്റ്റേറ്റുകളിൽ പൂജ്യം ഡിഗ്രിയും ചെണ്ടുവരൈ, മാട്ടുപ്പെട്ടി എസ്റ്റേറ്റുകളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമായിരുന്നു അന്നത്തെ താപനില.
തേയിലക്കൊളുന്തു കരിഞ്ഞുണങ്ങി നശിക്കുന്നതു മൂലമുള്ള ഉത്പാദനക്കുറവ് വരുന്ന മൂന്നുനാലു മാസം വരെ നീണ്ടുനിൽക്കും. സാധാരണ 20 ദിവസത്തിലൊരിക്കലാണ് ഒരു ചെടിയിൽനിന്നു കൊളുന്ത് എടുക്കാൻ കഴിയുന്നതെങ്കിൽ മഞ്ഞുവീണു കരിഞ്ഞ ചെടികൾ പൂർവാവസ്ഥ പ്രാപിക്കാൻ നൂറു ദിവസം വരെ വേണ്ടിവരുമെന്നതാണു കാരണം.