തൃശൂർ∙ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസ്സുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. പ്രതിഷേധക്കാരുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. പുലിയെ പിടികൂടാൻ കൂടു സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കലക്ടറും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള സംഘം സ്ഥലത്തെത്തി. ഇവർ സമരക്കാരുമായി ചർച്ച നടത്തുന്നുണ്ട്.
2011-12 കാലയളവിൽ ആറുകുട്ടികളെയാണു പുലി പിടിച്ചത്. അന്നു നാട്ടിലിറങ്ങിയ പുലിയെ കൂടുവച്ചു പിടിച്ച് ഉൾവനത്തിൽ കൊണ്ടുവിടുകയായിരുന്നു. കഴിഞ്ഞദിവസം ഒരു കഴുതയെ പുലി ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നു.
പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. എസ്റ്റേറ്റിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പുലിയെ പിടിച്ചില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്ന ഭയത്തിലാണു നാട്ടുകാർ. ഇതേത്തുടർന്നാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.