Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം ജനാധിപത്യത്തിനു ഭീഷണിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു: കുമ്മനം രാജശേഖരൻ

Kummanam Rajasekharan

തിരുവനന്തപുരം∙ സിപിഎം ജനാധിപത്യത്തിനു ഭീഷണിയാണെന്നു യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ സിപിഎം നേതൃത്വം ആസൂത്രണം നടത്തുന്നുണ്ടെന്നതിന്‍റെ തെളിവാണു പുറത്തു വന്ന കൊലവിളി വിഡിയോ. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയാറാക്കി വലിയ ആസൂത്രണത്തോടെയാണു സിപിഎം പ്രവർത്തിക്കുന്നത്. കൊലപാതകം നടത്താൻ പരിശീലനവും സിപിഎം നൽകുന്നുണ്ട്. ഇത്തരമൊരു സംഘടനയെ ഭീകര സംഘടനയായേ കരുതാനാകൂ.

സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ബഹുജന മുന്നേറ്റം നടത്താൻ ബിജെപി ജനരക്ഷാ യാത്ര നടത്തിയപ്പോൾ അതിനെ വിമർശിച്ചവരാണു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ഒരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴെങ്കിലും ചെന്നിത്തല അഭിപ്രായം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാര്‍ഥ്യമാണ്. എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളുന്ന പാരമ്പര്യമാണു സിപിഎമ്മിനുള്ളത്. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മുമായി സന്ധിചെയ്തു പ്രവർത്തിക്കുന്നതിനാലാണു താരതമ്യേന അവർക്കെതിരെ അക്രമം കുറവായത്. എന്നാൽ അവരെ ചോദ്യം ചെയ്തതിനാണു ശുഹൈബിനെ ഇപ്പോൾ കൊലപ്പെടുത്തിയത്. സിപിഎമ്മിന്‍റെ ഫാഷിസ്റ്റ് പ്രവണതയെ ചെറുക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കാൻ തയാറാകണം.

ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞതോടെ സിപിഎം വീണ്ടും അക്രമ പാതയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഇതിന്‍റെ തെളിവാണ്. വടകരയില്‍ ആർഎംപി പ്രവർത്തകർക്കു നേരെയും നാദാപുരത്തും കോട്ടയത്തും ബിജെപി പ്രവർത്തകർക്കു നേരെയും സിപിഎം നരനായാട്ട് നടത്തുകയാണ്. നിരവധി വീടുകളാണ് ഇവിടങ്ങളിൽ തകർക്കപ്പെട്ടത്. ഏകപക്ഷീയമായ അക്രമങ്ങളാണു സിപിഎം നടത്തുന്നത്. പൊലീസിന്‍റെ പിടിപ്പുകേടും രാഷ്ട്രീയ ആഭിമുഖ്യവുമാണ് അക്രമം കൂടാൻ കാരണം.

അക്രമത്തിൽ പങ്കില്ലെന്ന പി. ജയരാജന്‍റെ പ്രസ്താവന മുഖവിലയ്ക്കെടുക്കേണ്ടതില്ല. എല്ലാ അക്രമങ്ങളും നടന്നു കഴിയുമ്പോൾ സിപിഎം നടത്തുന്ന പതിവ് അധര വ്യായാമമാണിത്. എന്നാൽ പ്രതിപ്പട്ടിക വരുമ്പോൾ സിപിഎമ്മുകാർ പ്രതികളാവുകയും ചെയ്യും. സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.