Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ലെന്നു വ്യക്തമാക്കുന്നതാണ് മട്ടന്നൂരിലെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്റെ മുഷ്ക്ക് ഉപയോഗിച്ചാണ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. ഷുഹൈബിനെ ഇല്ലാതാക്കിയതിലൂടെ നാടിന്റെ സമാധാനത്തെയാണ് കൊലയ്ക്ക് കൊടുത്തതെന്നും ചെന്നിത്തല സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്നും ചെന്നിത്തല കുറിച്ചു. #കൊലയാളി_പാർട്ടി_സിപിഎം എന്ന ഹാഷ്ടാഗോടെയാണ് ചെന്നിത്തലയുടെ കുറിപ്പ്. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി.

അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ബുധനാഴ്ച കണ്ണൂരിൽ ഉപവാസ സമരം നടത്തും. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ഷുഹൈബിന്റെ കൊലയാളികളെ ഉടൻ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സതീശൻ പാച്ചേനിയുടെ ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 10 മുതൽ വ്യാഴാഴ്ച രാവിലെ 10 വരെ കണ്ണൂർ കലക്ടറേറ്റിനു മുമ്പിലാണ് ഉപവാസ സമരമെന്ന് പാച്ചേനി അറിയിച്ചു.

മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് തിങ്കളാഴ്ച രാത്രി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവർ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണരൂപം

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകൾ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോൾ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകൻ എന്ന പേര് വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനൽ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികൾ ഇന്നലെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കി കളഞ്ഞത്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഹർത്താലാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക.സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.

ഷുഹൈബിന്റെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ ...

#CPMTerror

#കൊലയാളി_പാർട്ടി_സിപിഎം