കലിഫോർണിയ∙ പസിഫിക് സമുദ്രത്തിനു മുകളിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിനു തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലെ എൻജിനുകളിൽ ഒന്നിനാണു തകരാറുണ്ടായത്. 373 യാത്രക്കാരുണ്ടായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
സാൻഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ബോയിങ് 777 വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്നു യുഎസിലെ ഹോണോലുലു വിമാനത്താവളത്തിൽ ഇറക്കിയത്. ഒരു യന്ത്രം ഉപയോഗിച്ചു വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂർ പറക്കാൻ സാധിക്കുന്ന വിധത്തിലാണു രൂപകൽപനയെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻസ് അറിയിച്ചു.
വലതുഭാഗത്തെ എൻജിന്റെ പുറംമൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. 363 യാത്രക്കാരും 10 ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. എൻജിന്റെ മേൽമൂടി പറന്നുപോയപ്പോൾ വിമാനം ശക്തമായി ഉലഞ്ഞതായി യാത്രക്കാർ പറഞ്ഞു.