കോഴിക്കോട്∙ സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചു നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം തുടരുമെന്ന് ബസ് ഉടമകൾ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനു തയാറാണെന്ന സ്വകാര്യ ബസുടമകളുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. എന്നാൽ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും മറ്റു യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്. വിദ്യാര്‍ഥികളുെട നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തി.
കൂട്ടിയ ബസ് ചാർജ് വീണ്ടും വർധിപ്പിക്കാൻ തയാറല്ലെന്നു മന്ത്രി കഴിഞ്ഞ ദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്കു തയാറാണെന്ന മന്ത്രിയുടെ നിലപാടിനെത്തുടർന്നാണ് ഇന്നു യോഗം ചേരുന്നത്. സമരത്തിന്റെ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി മുടങ്ങി.