ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ച ടിവിയിൽ കാണാനെത്തിയ ദലിത് സ്കൂൾ വിദ്യാര്‍ഥികളെ അധ്യാപകർ മുറിക്കു വെളിയിലിരുത്തിയെന്നു പരാതി. ഹിമാചൽപ്രദേശിൽ കുളു ജില്ലയിലെ സ്കൂളിലാണ് വെള്ളിയാഴ്ച കുട്ടികളെ കുതിരകളെ പരിപാലിക്കുന്ന സ്ഥലത്ത് ഇരുത്തിയത്. പരിപാടി കാണാനായി എത്തിയപ്പോൾ അധ്യാപികയായ മെഹർ ചന്ദ് മുറിക്കു പുറത്തുപോയിരിക്കുവാൻ ആവശ്യപ്പെട്ടെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർക്കു ലഭിച്ച പരാതിയിൽ പറയുന്നു.
പരിപാടി കഴിയുന്നവരെ ഇരുന്ന സ്ഥലത്തുനിന്നും എഴുന്നേൽക്കാൻ പാടില്ലെന്ന് അധ്യാപിക പറഞ്ഞതായും പരാതിയിലുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് സ്കൂൾ അധികൃതർ ഖേദപ്രകടനം നടത്തി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് വിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ സമയത്തും സ്കൂളിൽ ദലിത് വിദ്യാർഥികളോട് വിവേചനം കാണിക്കാറുണ്ടെന്ന് പരാതിയുണ്ട്. ഇക്കാര്യങ്ങൾ സത്യമാണെങ്കില്‍ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.