ഭോപാൽ∙ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രിപദവിയുള്ള ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ രാജ്യശില കലാമണ്ഡൽ വൈസ് ചെയർമാനും കാബിനറ്റ് പദവിയുമുള്ള രാജേന്ദ്ര നാംദിയോയ്ക്ക് എതിരെയാണു കേസ്.
സംഭവത്തെത്തുടർന്നു രാജേന്ദ്രയെ തൽസ്ഥാനത്തുനിന്നു സർക്കാർ മാറ്റി. പാർട്ടിയിൽനിന്നു ആറു മാസത്തേക്കു രാജേന്ദ്രയെ സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ നന്ദകുമാർ സിങ് ചൗഹാനും അറിയിച്ചു. സത്ന ജില്ലയിലെ മൈഹർ സ്വദേശിയായ രാജേന്ദ്രയ്ക്കെതിരെ ഹനുമാൻഗഞ്ച് പൊലീസാണു പീഡനശ്രമത്തിനു കേസെടുത്തത്.
ഇരുപത്തിയഞ്ചുകാരിയാണു പരാതി നൽകിയത്. കഴിഞ്ഞവർഷം നവംബറിലാണു സംഭവം. ഭോപാൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടൽ മുറിയിലേക്കു യുവതിയെ വിളിച്ചുവരുത്തിയ രാജേന്ദ്ര നാംദിയോ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. ഇയാളിൽനിന്നു യുവതി ഓടി രക്ഷപെട്ടതായി അഡീഷനൽ എസ്പി രാജേഷ് സിങ് ബാദുരിയ പറഞ്ഞു. രാജേന്ദ്രയെ ചോദ്യം ചെയ്യുകയാണെന്നു പൊലീസ് അറിയിച്ചു.