ന്യൂഡൽഹി∙ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ഡൽഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങൾ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
അതേസമയം പരിശോധനയ്ക്കെതിരെ ശക്തമായ ഭാഷയിൽ കേജ്‌രിവാൾ പ്രതികരിച്ചു. ആരോപണത്തിന്റെ പേരിൽ ഒരു വലിയ കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയാണ് വീട്ടിലേക്കു വിട്ടത്. ഇവർ വന്നു വീടു മുഴുവൻ അരിച്ചുപെറുക്കി. സിബിഐ ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തിലും ഇതേ പരിഗണന അന്വേഷണ ഏജൻസികൾ കാണിക്കണം. സംഭവത്തിൽ എന്നെങ്കിലും അമിത് ഷായെ ചോദ്യം ചെയ്തിട്ടുണ്ടോ?– കേജ്‌രിവാൾ ചോദിച്ചു.
എഎപി എംഎൽഎമാർ ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ തെളിവുശേഖരിക്കുന്നതിന് സിവിൽ ലൈന്‍ ഏരിയയിലെ വീട്ടിലേക്കാണ് അന്വേഷണ സംഘമെത്തിയത്. അതേസമയം, ഡൽഹി സർക്കാരിലെ മന്ത്രിമാര്‍ ഉടൻ ലഫ്. ഗവര്‍ണറെ കാണും. സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്ന് മന്ത്രിമാർ ആവശ്യപ്പെടും.
തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വീട്ടിൽവച്ച് ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ എഎപി എംഎൽഎമാരായ പ്രകാശ് ജർവാൾ, അമൻതുല്ല ഖാന്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചീഫ് സെക്രട്ടറിയെ മർദ്ദിക്കുന്നതു കണ്ടുവെന്ന് മുഖ്യമന്ത്രിയുടെ ഉപദേശകനായ വി.കെ. ജെയിൻ മൊഴി നൽകിയിട്ടുണ്ട്.