Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണത്തിനു പകരം ലൈംഗികചൂഷണം; സിറിയയിൽ സന്നദ്ധപ്രവർത്തകർക്കെതിരെ പരാതി

Syrian War സിറിയയിലെ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യം.

ഡമാസ്കസ്∙ ലോക മനഃസാക്ഷിയെ മരവിപ്പിച്ച വിഷവാതക പ്രയോഗത്തിന്റെ വാർത്തയ്ക്കു പിന്നാലെ സിറിയയിൽ സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ നടത്തിയ  ലൈംഗിക ചൂഷണത്തിന്റെ റിപ്പോർട്ടും പുറത്ത്. സിറിയൻ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നവർ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎൻ സന്നദ്ധപ്രവർത്തനത്തിന് രംഗത്തിറക്കിയവരിൽ ചിലർ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണു സന്നദ്ധപ്രവർത്തനത്തിന്റെ അർഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വർഷമായി സിറിയയിലെ സ്ത്രീകൾ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോർട്ട്. ദാര,  ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവർക്കെതിരെയാണ് മുഖ്യമായും ഈ  ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവർത്തിക്കുന്ന ഡാനിയേൽ സ്പെൻസർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2015 ൽ ജോർദാനിലെ അഭയാർഥി ക്യാംപിൽ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്പെൻസർ പറയുന്നു. ആഭ്യന്തര യുദ്ധത്തിൽ സകലതും നഷ്ടപ്പെട്ട് ആഹാരം യാചിക്കുന്നവരോടാണ് ‘സന്നദ്ധ പ്രവർത്തകരുടെ’ ഈ നാണംകെട്ട പെരുമാറ്റമുണ്ടാവുന്നത്. ഐക്യരാഷ്ട്ര സംഘടന അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി കൈവശം വച്ചശേഷം ഇവർ സ്ത്രീകളെ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കും. ഇതിനു വഴങ്ങുന്നവർക്കു മാത്രമേ ഭക്ഷണപ്പൊതികൾ വിട്ടുകൊടുക്കുകയുള്ളൂ.

റിപ്പോർട്ടിൽനിന്ന് –

‘ഭക്ഷണം ലഭിക്കുന്നതിനായി സ്ത്രീകളെയും പെൺകുട്ടികളെയും ചെറിയ കാലത്തേക്ക് ഇത്തരം ഉദ്യോഗസ്ഥർക്കു വിവാഹം ചെയ്തു കൊടുക്കാറുണ്ട്. ‘ലൈംഗിക സേവനത്തിനായാണ്’ ഇതെന്നു വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ കണ്ടെത്തി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോൺ നമ്പറും ഇവർ ചോദിച്ചുവാങ്ങും. ചില സമയം, വീട്ടിലെത്തിക്കാമെന്നു പറഞ്ഞു വാഹനത്തിൽ കയറ്റുകയും ചെയ്യും. വീടു സന്ദർശിക്കാൻ ആഗ്രഹമെന്നു പറഞ്ഞു ഭക്ഷണ വസ്തുക്കൾ വീട്ടിലെത്തിച്ചു നൽകാറുണ്ട്. ഇങ്ങനെ വീട്ടിലെത്തിച്ചു നൽകുന്നതിന് ഒരു രാത്രി അവർക്കൊപ്പം ചെലവഴിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പുരുഷൻമാരില്ലാത്തെ വീടുകളിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇങ്ങനെ ചൂഷണത്തിന് ഇരയാക്കുന്നത്. വിധവകൾ, വിവാഹമോചിതർ, മനോനില തെറ്റിയവർ തുടങ്ങിവരെയാണു പ്രധാനമായും ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നത്.’

അതേസമയം, ഇക്കാര്യത്തെക്കുറിച്ചു ഒരറിവും ഇല്ലായിരുന്നുവെന്നു യുഎൻ ഏജൻസികളും സന്നദ്ധ സംഘടനകളും അറിയിച്ചു. മൂന്നു വർഷങ്ങൾക്കുമുൻപ് ഇക്കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു വന്നിട്ടും ഇപ്പോഴും ഇതു തുടരുന്നതു ഞെട്ടിക്കുന്നതാണ്. ചില കേന്ദ്രങ്ങളിലെ സന്നദ്ധപ്രവർത്തകർക്കുനേരെയാണ് ആക്ഷേപമെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്കും ഇതു നാണക്കേണ്ടുണ്ടാക്കിയിട്ടുണ്ടെന്ന് ചില സന്നദ്ധസംഘടനകൾ അറിയിച്ചു.

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന സ്ഥലങ്ങളിലേക്കു സ്ത്രീകൾ വരാൻ മടിക്കുന്നതിനു പിന്നിൽ ഇതാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ഭക്ഷണ വിതരണകേന്ദങ്ങളിൽ ശരീരം വിറ്റു വേണം ഭക്ഷണം നേടാനെന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നത്. സിറിയയിലെ പല സ്ഥലങ്ങളിലേക്കും രാജ്യാന്തര സംഘടനകൾക്കു നേരിട്ടു പ്രവേശിക്കാനാകാത്തതിനാൽ പ്രാദേശിക കൗൺസിലുകളിൽ പ്രവർത്തിക്കുന്നവരെയാണു സഹായം നൽകാൻ ഏൽപ്പിക്കുന്നത്. ഇതിനാൽത്തന്നെ പല കാര്യങ്ങളിലും രാജ്യാന്തര സംഘടനകൾക്കു മുന്നറിയിപ്പു ലഭിച്ചാലും വിട്ടുവീഴ്ച ചെയ്യേണ്ടിവരാറുണ്ടെന്നും പ്രാദേശിക പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

മേഖലയിൽ കഴിഞ്ഞ വർഷം യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) നടത്തിയ പഠനത്തിൽ ലിംഗവിവേചനം അരങ്ങേറുന്നതായി പറയുന്നുണ്ട്. സിറിയയിലെ പല പ്രവിശ്യകളിലും മാനുഷിക സഹായങ്ങൾക്കു പകരം ‘സെക്സ്’ ആവശ്യപ്പെടുന്നതായും ഈ പഠനത്തിൽ പറയുന്നു.