Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി സിബിഐ കസ്റ്റഡിയിൽ; ഇന്ദ്രാണിയുടെ മൊഴി ചിദംബരത്തെ കുടുക്കുമോ?

karti-chidambaram കാർത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ.

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ മാർച്ച് ആറുവരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കാർത്തി ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. തെളിവെടുപ്പിനുശേഷമാണ് കാർത്തിയെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ കണ്ടിരുന്നുവെന്ന ഐഎന്‍എക്സ് മീഡിയ ഉടമയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ചിദംബരത്തെ കുടുക്കിയേക്കുമെന്നു റിപ്പോർട്ടുണ്ട്.

2007ല്‍ ചിദംബരത്തിന്‍റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നേടുകയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്നും ഇന്ദ്രാണി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു. അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നതോടെ ചിദംബരത്തിന്‍റെ പങ്ക് സംബന്ധിച്ചു വ്യക്തതയുണ്ടാക്കാന്‍ സാധിക്കുമെന്നാണു സിബിഐയുടെ വിലയിരുത്തല്‍.

കാർത്തിയെ സഹായിക്കണമെന്നു ചിദംബരം ആവശ്യപ്പെട്ടതായും താനും ഭർത്താവ് പീറ്റർ മുഖർജിയും ഒരുമിച്ചെത്തിയാണു ചിദംബരത്തെ കണ്ടതെന്നുമാണ് ഇന്ദ്രാണിയുടെ മൊഴി. ഏഴു ലക്ഷം ഡോളർ കൈക്കൂലി കൊടുത്തെന്നാണ് ഇന്ദ്രാണി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നൽകിയിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിബിഐക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും ഇന്ദ്രാണി മുഖർജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുൻപു കാർത്തി ചിദംബരത്തിന്റെ അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിനിന്നു പിടിച്ചെടുത്ത രേഖകളിൽ പണം വാങ്ങിയതിന്റെയും രേഖ ഉൾപ്പെടുന്നതായാണു വിവരം.

ഇന്നലെയാണു ലണ്ടനില്‍നിന്നു ചെന്നൈയില്‍ വിമാനമിറങ്ങിയ കാര്‍ത്തി ചിദംബരത്തെ സിബിഐ സംഘം അറസ്റ്റു ചെയ്തത്. അനധികൃതമായി 300 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ കമ്പനിയെ സഹായിച്ചുവെന്ന കേസിലാണു കാർത്തിയെ അറസ്റ്റ് ചെയ്തത്. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ചാണ് അനുമതി നേടിയെടുത്തതെന്നായിരുന്നു ആരോപണം. അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നൈയിലെ വള്ളുവര്‍കോട്ടത്തു പ്രതിഷേധസമരം സംഘടിപ്പിച്ചു.

ഐഎൻഎക്സ് മീഡിയ കേസ്

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്ന് 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശനിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്നാണു കേസ്. 462 കോടി രൂപ സ്വീകരിക്കാനേ എഫ്ഐപിബി അനുമതിയുണ്ടായിരുന്നുള്ളൂ. കാർത്തിയുടെ സമ്മർദ്ദത്തെത്തുടർന്ന് എഫ്ഐപിബി പിന്നീട് അംഗീകാരം നൽകിയെന്നും ചിദംബരത്തിന്റെ മകൻ കമ്മിഷൻ വാങ്ങിയെന്നുമാണ് ആരോപണം.

കാർത്തിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ്ങിന് 10 ലക്ഷം രൂപ ഐഎൻഎക്സ് മീഡിയ നൽകിയെന്നു തെളിയിക്കുന്ന രേഖ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ (ഇഡി) കണ്ടെത്തി. ഇതുകൂടാതെ മറ്റു പല കമ്പനികൾ മുഖേനെയും ഐഎൻഎക്സ് മീഡിയ കാർത്തിക്കു പണം നൽകിയതായും സംശയിക്കുന്നു.

ഐഎൻഎക്സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി എന്നിവർ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ വർഷം മേയ് 15നു സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പു കേസും റജിസ്റ്റർ ചെയ്തിരുന്നു.

വിദേശ ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതു തടയാൻ കാർത്തിക്കു വിദേശയാത്രാ വിലക്കുണ്ടായിരുന്നു. എന്നാൽ, കേംബ്രിജിലെ കോളജിൽ മകളുടെ പ്രവേശന നടപടികൾക്കായി ലണ്ടനിൽ പോകാൻ നവംബറിൽ സുപ്രീം കോടതി അനുമതി നൽകി. ബിസിനസ് ആവശ്യങ്ങൾക്കു വിദേശത്തു പോകാൻ മദ്രാസ് ഹൈക്കോടതിയും അനുമതി നൽകിയിരുന്നു.