പാലക്കാട്∙ അട്ടപ്പാടിയിൽ ഗുണ്ടകളാൽ കൊല ചെയ്യപ്പെട്ട ആദിവാസിയുടെ കുടുംബത്തിലേക്കു യുദ്ധസന്നാഹത്തോടെ പൊലീസിനെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പോയതെന്തിനാണെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. മധുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പൊതുജീവിതത്തിൽ ഇന്നു വരെ കാണാത്ത പൊലീസ് പടയാണ് അവിടെ കണ്ടത്. ആധുനിക വെടിക്കോപ്പുകൾ, സ്റ്റെൻഗൺ എന്നിവയേന്തിയ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ, കരിമ്പൂച്ചകൾ, തണ്ടർബോൾട്ട് എന്നിവരുമായി എത്തി എന്തിനാണ് ആ കുടുംബത്തെയും ആദിവാസികളെയും ഭയപ്പെടുത്തിയതെന്നു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ട്.
മാവോയിസ്റ്റ് ഭീഷണി ഭയന്നാണു പൊലീസ് സംരക്ഷണമെങ്കിൽ, മുഖ്യമന്ത്രി മടങ്ങിയ ശേഷം മന്ത്രി കെ.കെ. ഷൈലജയ്ക്കൊപ്പം 30 പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. പരസ്യത്തിനു വേണ്ടി കൊലപാതകം നടത്തുന്ന മാവോയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും താനുമൊക്കെ തുല്യമാണ്. മുഖ്യമന്ത്രിയുടെ ജീവനു മാത്രമാണോ വിലയുള്ളതെന്നും ആരോഗ്യമന്ത്രിക്ക് അതില്ലേയെന്നും ജോർജ് ആരാഞ്ഞു.