ന്യൂഡൽഹി ∙ തനിക്കെതിരായ കോഴയാരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ ലാഭം ഉന്നമിട്ടുള്ളതാണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം. ഐഎൻഎക്സ് മീഡിയ കേസിൽ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ബൈക്കുള ജയിലിൽ നിന്നു ഡൽഹിയിലേക്കു കൊണ്ടുപോകുമ്പോഴാണ് കാർത്തിയുടെ പ്രതികരണം.
ഐഎൻഎക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ കാർത്തിയെ അഞ്ചു ദിവസത്തേക്കാണ് സിബിഐ കസ്റ്റഡിയിൽ വിട്ടത്. വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുൾപ്പെടെ െഎഎൻഎക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകൾ ഒതുക്കാൻ കോഴ വാങ്ങിയെന്നാണ് കാർത്തിക്കെതിരായ കേസ്.
ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്. ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷണൽ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാർത്തി ചിദംബരത്തിനു നൽകിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നൽകിയിരുന്നു. സിബിഐയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007 ൽ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖർജിയോടും പീറ്റർ മുഖര്‍ജിയോടും ചിദംബരം മകനെ സഹായിക്കണമെന്നാവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.