Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയും ഇഎംഎസ്സും തോറ്റു, പിന്നല്ലേ ത്രിപുര; മോദിയുടെ വെല്ലുവിളി നേരിടുമെന്നും കോടിയേരി

Kodiyeri Balakrishnan

കണ്ണൂർ∙ കേന്ദ്രത്തിലെ അധികാരവും പണവും വോട്ടിങ് യന്ത്രത്തിലെ കൃത്രിമവും ഉപയോഗിച്ചു ത്രിപുരയിൽ ബിജെപി നേടിയ വിജയം താൽക്കാലികം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണ്. കേരള ഭരണം പിടിക്കാമെന്നതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സിലെ പൂതി മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു. പാമ്പൻ മാധവൻ അനുസ്മരണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

ത്രിപുരയിൽ 1988ലും സിപിഎം തോറ്റിട്ടുണ്ട്. അന്നു കേന്ദ്രത്തിലെ അധികാരവും ആദിവാസി,ഗോത്ര, തീവ്രവാദ സംഘടനകളുടെ സഹായവും ഉപയോഗിച്ച് കോൺഗ്രസ് ജയിച്ചു. പക്ഷേ അഞ്ചു വർഷം കഴിഞ്ഞ് സിപിഎം അധികാരത്തിൽ തിരിച്ചെത്തി. 2011ൽ പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതുപക്ഷം തോറ്റു. ഇപ്പോൾ ത്രിപുരയി‍ൽ മാത്രമായില്ലേ എന്നാണ് അന്നു ചിലർ ചോദിച്ചത്. കേരളത്തിൽ മാത്രമായില്ലേ എന്ന് ഇപ്പോൾ ചോദിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുമ്പോൾ വിജയവും പരാജയവും ഉണ്ടാവും. 

പാർലമെന്റിൽ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി പിന്നീട് ഇന്ത്യയിൽ അധികാരത്തിൽ വന്നില്ലേ? ഇന്ദിരാഗാന്ധി ഇലക്ഷനിൽ തോറ്റിട്ടില്ലേ? പിന്നീട് അധികാരത്തിൽ തിരിച്ചു വന്നില്ലേ? ഇഎംഎസ് തോറ്റിട്ടുണ്ട്. പിന്നീടു തിരിച്ചെത്തിയിട്ടുമുണ്ട്. പശ്ചിമബംഗാളിൽ 1981ൽ ജ്യോതിബസു തോറ്റില്ലേ? പിന്നീടു മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണു ഭരണത്തിൽ തിരിച്ചെത്തിയത്.

വിജയിക്കുമ്പോൾ മതിമറന്ന് ആഹ്ലാദിക്കുകയും പരാജയപ്പെടുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നവരല്ല ഇടതുപക്ഷം. ഇപ്പോഴത്തെ ഈ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കുന്ന ആർഎസ്എസ് നാളെ ദുഃഖിക്കേണ്ടി വരും. ത്രിപുരയിലെ പരാജയത്തിന്റെ പേരിൽ ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നോ എഴുതിത്തള്ളാമെന്നോ ആരും കരുതണ്ട. 

കേരള ഭരണം പിടിക്കുമെന്ന നരേന്ദ്ര മോദിയുടെ വെല്ലുവിളി നേരിടാൻ ഇടതുപക്ഷം തയാറാണ്. വിന്ധ്യപർവതത്തിന്റെ ഇപ്പുറം ആർഎസ്എസ് ഭരണം ഉണ്ടാക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല. അതു മോദിയുടെ മനസ്സിലെ പൂതി മാത്രമാണ്–കോടിയേരി പറഞ്ഞു.

related stories