തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സിബിഐ ഉൾപ്പെടെ ഏത് ഏജൻസിക്കും അന്വേഷണം കൈമാറാൻ തയാറാണെന്നു കഴിഞ്ഞ 21നു കണ്ണൂരിലെ സമാധാന യോഗത്തിനുശേഷം മന്ത്രി എ.കെ.ബാലൻ നടത്തിയ പ്രഖ്യാപനത്തിൽ നിന്നാണു സർക്കാർ പിന്നാക്കം പോയത്.
സമാധാനയോഗത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒന്‍പത് രാഷ്ട്രീയ കൊലപാതങ്ങളാണു നടന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഷുഹൈബ് വധത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെ പിടികൂടിയ പൊലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകെ 11 പ്രതികൾ പിടിയിലായി. എല്ലാവരും സിപിഎം പ്രവർത്തകരാണ്.
ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജിയിൽ കോടതി സിബിഐയുടെയും സർക്കാരിന്റെയും വിശദീകരണം തേടിയിരുന്നു.