മലപ്പുറം∙ വളാഞ്ചേരിയിലെ ഉത്സവ വരവിനിടെ പൊയ്ക്കാളയുടെ മുകളിലിരുന്നയാൾ വൈദ്യുതാഘാതമേറ്റു മരിച്ചു. പാലക്കാട് കൊപ്പം മുളയങ്കാവ് കൂട്ടപ്പിലാക്കൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രഞ്ജിത് (23) ആണു മരിച്ചത്. മരംകൊണ്ടുള്ള തോട്ടി ഉപയോഗിച്ചു വഴിയിലെ വൈദ്യുതിക്കമ്പികൾ ഉയർത്തിപ്പിടിച്ച്, കാളയ്ക്ക് വഴിയൊരുക്കിയിരുന്നതു രഞ്ജിത് ആണെന്നു പറയുന്നു.
കാളവരവ് പ്രമാണിച്ച് ലൈനിലേക്കുള്ള വൈദ്യുതി ഓഫ് ചെയ്യണമെന്ന് നിർദേശമുണ്ടായിരുന്നു. വൈദ്യുതി ഉച്ചയ്ക്കുതന്നെ ഓഫ് ചെയ്തിരുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. കാളയോടൊപ്പമുള്ള ജനറേറ്ററിൽ നിന്നു ഷോക്കേറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ.