Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ വീണ്ടുമൊരു രാഷ്ട്രീയ പാർട്ടി; ഇക്കുറി ഊഴം ദിനകരന്റേത്

TTV Dhinakaran

ചെന്നൈ∙ അണ്ണാ ഡിഎംകെയെ വഞ്ചകരുടെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ പുതിയ രാഷ്ട്രീയ പാർട്ടിക്കു രൂപം നൽകുമെന്ന് ആർകെ നഗർ എംഎൽഎ ടി.ടി.വി. ദിനകരൻ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ മാസം 15ന് മധുരയിൽ നടത്തുമെന്നും ദിനകരൻ വ്യക്തമാക്കി. പുതിയ പാർട്ടിയുടെ പ്രഖ്യാപനത്തിനൊപ്പം പാർട്ടി പതാകയും അന്നു പുറത്തിറക്കുമെന്ന് ദിനകരൻ അറിയിച്ചു.

തമിഴ്നാട്ടിൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസമാണ് ദിനകരന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. തമിഴ് ചലച്ചിത്രതാരം കമൽ ഹാസൻ ‘മക്കൾ നീതി മയ്യം’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് തയാറെടുക്കുകയും ചെയ്യുമ്പോഴാണ് മറ്റൊരു പാർട്ടിയുമായി ദിനകരന്റെ രംഗപ്രവേശം.

അമ്മയുടെയും (അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത), ചിന്നമ്മയുടെയും (അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശശികല) ആശീർവാദത്തോടെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരും പതാകയും മാർച്ച് 15ന് മധുരയിലെ മേലൂരിൽ പുറത്തുവിടും – ദിനകരൻ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രഷർ കുക്കർ ചിഹ്നം തങ്ങൾക്ക് അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമെന്നും ദിനകരൻ അറിയിച്ചു.

അണ്ണാ ഡിഎംകെയെ വഞ്ചകരുടെ കൈകളിൽനിന്നു മോചിപ്പിക്കാൻ പുതിയൊരു രാഷ്ട്രീയ പാർട്ടി ആവശ്യമാണെന്നും ദിനകരൻ ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തിൽനിന്നു മോചിപ്പിക്കാൻ റജിസ്റ്റർ ചെയ്ത രാഷട്രീയ പാർട്ടി വേണം. പാർട്ടിയുടെ പേരും പതാകയും മാർച്ച് 15ന് രാവിലെ ഒൻപതു മണിക്കു പുറത്തുവിടും. ഇതിനു മുന്നൊരുക്കമായി മധുരയിലെ മേലൂരിൽ പൂജാകർമങ്ങൾ നടത്തി. അണ്ണാ ഡിഎംകെ അയോഗ്യരാക്കിയ എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു – പ്രസ്താവനയിൽ പറയുന്നു.

അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് ആർകെ നഗർ ഉപതിരഞ്ഞടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ടി.ടി.വി. ദിനകരൻ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അണ്ണാ ഡിഎംകെയിൽത്തന്നെ തനിക്ക് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ദിനകരന്റെ അവകാശവാദം. സ്പീക്കർ അയോഗ്യരാക്കിയ 18 എംഎൽഎമാർ ഉൾപ്പെടെയാണിത്.