പാലക്കാട്∙ അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തെ തുടർന്നു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിനു നിർദ്ദേശംനൽകി. മജിസ്റ്റിരിയൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായെങ്കിൽ അതും നൽകാൻ കമ്മിഷൻ അംഗം കെ.മോഹൻകുമാർ നിർദ്ദേശിച്ചു.
മധുവിന്റെ മരണത്തിൽ കമ്മിഷൻ സ്വമേധയാ എടുത്തിരുന്നു. മരണവുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടവും പൊലീസും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജില്ലാ കലക്റ്ടറും ജില്ലാ പൊലീസ് മേധാവിയും കമ്മിഷനു കൈമാറി. തുടർ നടപടികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
കഴിഞ്ഞമാസം 22നാണു മുക്കാലിയിൽ ആദിവാസി യുവാവ് മധു (27) മർദനമേറ്റു കൊല്ലപ്പെട്ടത്. അരിമോഷണം ആരോപിച്ചാണു കൊലപാതകം. മധുവിനെ ആൾക്കൂട്ടവിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ 16 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.