Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സര്‍ക്കാരിന്‍റെ പതനം തുടങ്ങി: യുപി ഉപതിരഞ്ഞെടുപ്പ് വിലയിരുത്തി പിണറായി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ ഉത്തർപ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ‌ ബിജെപിയുടെ പരാജയം സംഘപരിവാർ‌ പദ്ധതികളുടെ അടിത്തറയിളക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഭരണത്തിൽനിന്നു കുതറി മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉപതിരഞ്ഞെടുപ്പു ഫലമെന്നു മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. യുപി ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ സ്വപ്നം അസ്തമിച്ചു. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹപദ്ധതിയുടെ അടിത്തറ ഇളകിയെന്നും പിണറായി പറഞ്ഞു.

ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണു മോദി സര്‍ക്കാരിന്‍റെ പതനം തുടങ്ങിയെന്നു പറയാനാവുന്നത്. അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്വല മുന്നേറ്റങ്ങളും യുപിയിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണു നല്‍കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

ബിജെപി ഭരണത്തിൽനിന്ന് കുതറിമാറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പു ഫലം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹപദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണു കനത്ത തോല്‍വി ഉണ്ടായത്. മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ചുവട്ടം ജയിച്ച ഗോരഖ്പുരില്‍ സമാജ്‍വാദി പാര്‍ട്ടി 21,881 വോട്ടിനാണു ജയിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരില്‍ സമാജ്‍വാദി പാര്‍ട്ടി 59,613 വോട്ടിനു ബിജെപിയെ തോല്‍പ്പിച്ചു. ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണു മോദി സര്‍ക്കാരിന്‍റെ പതനം തുടങ്ങിയെന്നു പറയാനാവുന്നത്.

എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണു ബിജെപിയെ തറപറ്റിക്കാനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. അന്നു ദയനീയ പരാജയമാണ് ആ സഖ്യം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന‌ു മത്സരിക്കാന്‍ 105 സീറ്റു നല്‍കി സഖ്യമുണ്ടാക്കിയ സമാജ്‍വാദി പാര്‍ട്ടി അന്നു ഭരണത്തില്‍നിന്നു പുറത്തായി. കോണ്‍ഗ്രസിനു കിട്ടിയത് ഏഴു സീറ്റാണ്. ഇന്നു കോണ്‍ഗ്രസ് യുപിയില്‍ അതിലും ദയനീയമായ നിലയിൽ എത്തിയിരിക്കുന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പുരില്‍ കോണ്‍ഗ്രസിന് 4.39 % വോട്ടുകിട്ടിയിടത്ത് ഇപ്പോള്‍ ലഭിച്ചത് 2.02 ശതമാനമാണ്. ഫുല്‍പുരില്‍ 6.05ല്‍ നിന്ന് 2.65 ശതമാനത്തിലേക്കാണു കോണ്‍ഗ്രസ് ചുരുങ്ങിയത്. അറുപതു ശതമാനമാണു വോട്ടു ചോര്‍ച്ച. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണുണ്ടായത്. ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസിനോടുള്ള വിപ്രതിപത്തിയുമാണു യുപിയില്‍ ഒരേസമയം പ്രകടമായത്. വര്‍ഗീയതയോടും ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണത്.

അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മിച്ചെടുക്കാന്‍ കഴിയില്ല എന്നു ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീർണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ടു കൂടുതൽ വലിയ നാശത്തിലേക്കു പോകുന്ന കോൺഗ്രസിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളിൽ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്വല മുന്നേറ്റങ്ങളും യുപിയിലെ ഉപതിരഞ്ഞെടുപ്പു ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ‌ു നല്‍കുന്നത്.

ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്‍റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസിന് എതിരുമാണ്. യുപിയില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.

related stories