Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് നടപടിക്കു തിരിച്ചടി നൽകാൻ റഷ്യ; നയതന്ത്രജ്ഞരെ ഉടൻ പുറത്താക്കും

RUSSIA-BRITAIN-ESPIONAGE-SKRIPAL സെർഗെയ് സ്ക്രീപൽ, മകൾ യുലിയ

ലണ്ടൻ∙ ഇരട്ട ചാരനുനേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിൽ കുറ്റമാരോപിച്ച് 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടിഷ് നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചു റഷ്യ. റഷ്യയിലെ ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലേവ്റോ പ്രഖ്യാപിച്ചു. ആരോപണങ്ങൾ ആവർത്തിച്ചു നിഷേധിച്ച അദ്ദേഹം ബ്രിട്ടിഷ് നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉറപ്പാണെന്നും വ്യക്തമാക്കി. ഇതിനിടെ റഷ്യക്കെതിരായ ബ്രിട്ടന്റെ കടുത്ത നടപടികൾക്കു പരിപൂർണ പിന്തുണയുമായി യുഎസ് രംഗത്തെത്തി.

സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും വിഷബാധയേറ്റ സംഭവത്തിൽ കുറ്റമാരോപിച്ച് 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ഇന്നലെയാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പാർലമെന്റിൽ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവരോടു രാജ്യം വിടാനാണു നിർദേശിച്ചിരിക്കുന്നത്. ഇവർ റഷ്യയുടെ അനൗദ്യോഗിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണു കടുത്ത നടപടി.

റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധികളോ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നും തെരേസ മേ വ്യക്തമാക്കി. ബ്രിട്ടിഷ് വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്ന റഷ്യൻ സ്വകാര്യ വിമാനങ്ങൾക്കു കർശന നിരീക്ഷണം ഏർപ്പെടുത്തും. ചരക്കുനീക്കത്തിനുള്ള കസ്റ്റംസ് പരിശോധനകളും കർക്കശമാക്കും. പൗരന്മാർക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നു തോന്നുന്ന ബ്രിട്ടനിലെ റഷ്യൻ സ്വത്തുക്കൾ മരവിപ്പിക്കാനും തീരുമാനമുണ്ട്.

related stories