തളിപ്പറമ്പ്∙ കീഴാറ്റൂർ വയലിൽ ദേശീയപാത ബൈപാസ് നിർമാണത്തിനായി സർവെ ജോലികൾ പൂർത്തിയായതോടെ ബൈപാസ് വിരുദ്ധ സമരക്കാരുടെ അവകാശവാദങ്ങൾ പൊളിഞ്ഞിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഇവിടെയുള്ള നെൽവയലും തോടും നികത്തപ്പെടുമെന്നാണു സമരക്കാർ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ സർവെ നടത്തിയ സ്ഥലത്തിനു പുറത്താണു തോട് വരുന്നത്.
വയലിന്റെ മധ്യത്തിലാണ് സർവെ നടത്തിയിരിക്കുന്നത്. മറ്റു ഭാഗങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നും ജയരാജൻ ചൂണ്ടികാട്ടി. സർവെ നടത്തിയ കീഴാറ്റൂർ വയലിൽ സിപിഎം നേതാക്കൾക്കൊപ്പം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കീഴാറ്റൂരിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന്റെ വകയായ സ്ഥലത്താണ് വയൽകിളികൾ അതിക്രമിച്ചു കയറി സമരപന്തൽ കെട്ടിയത്. അത് ആരോ കത്തിച്ചു. സമരത്തിന്റെ ഭാഗമായി കയ്യിൽ മണ്ണെണ്ണയും മറ്റുമായി നിൽക്കുകയും വയലിലെ പുൽകൂനകൾക്ക് തീകൊടുത്തതും ആരാണെന്ന് എല്ലാവരും കണ്ടതാണ്. എങ്കിലും ആരു സമരപന്തൽ കത്തിച്ചാലും അത് പാർട്ടി അംഗീകരിക്കുന്നില്ല. അതു നിർഭാഗ്യകരമായി പോയെന്നും ജയരാജൻ പറഞ്ഞു.